Saturday, May 25, 2013

ജഗദീഷിന് ഒരു തുറന്ന കത്ത്...


മലയാളത്തിലെ ഹാസ്യത്തിന്റെ മൊത്ത വിതരണം താങ്കൾ ഏറ്റെടുത്തതിൽ ഞങ്ങൾ കുറേപ്പേരെങ്കിലും തികഞ്ഞ ആവലാതിയിലാണ്. കാരണം മറ്റൊന്നുമല്ല, ഞെക്കിപ്പിഴിഞ്ഞു വരുത്തേണ്ട ഒന്നല്ല ഹാസ്യം എന്നത് പ്രധാനമായതുകൊണ്ടും പിന്നെ സാന്ദര്ഭികമായി കേള്ക്കുമ്പോഴോ കാണുമ്പോഴോ ഒക്കെ മാത്രമേ ഹാസ്യം അതിന്റെ പൂര്ണമായ രൂപത്തിൽ ആസ്വാദന മാവുകയുള്ളൂ എന്നത് പരമ പ്രധാനമായാത് എന്നുള്ളതും കൊണ്ടൊക്കെ തന്നെ.
 
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന ഹാസ്യ പരിപാടി ഏറ്റെടുത്ത് നടത്തി വരികയാണല്ലോ താങ്കൾ കഴിഞ്ഞ കുറെ വര്ഷങ്ങളായി. ആദ്യമാദ്യമൊക്കെ നിലവാരം പുലര്ത്തിയിരുന്ന പ്രസ്തുത പരിപാടി പിന്നെപ്പിന്നെ തറ നിലവാരത്തിലേക്ക് കൂപ്പു കുത്തിയപ്പോഴും കാണാൻ വിധിക്കപ്പെട്ട കേരളത്തിലെ പൊതുജനങ്ങള്ക്ക് പുറമേ, പങ്കെടുക്കുന്ന കലാകാരന്മാർക്കു വരെ താല്പ്പര്യമില്ലാത്ത അവസ്ഥ വരെ സംജാതമായപ്പോൾ ഏഷ്യാനെറ്റിനോടുള്ള ഉത്തരവാദിത്ത്വത്തിന്റെ പേരിൽ മാത്രം തുടരുവാൻ നിര്ബന്ധിതരായ പ്പോഴും ഈ പരിപാടി എന്തുകൊണ്ട് ഫൈനലിൽ എത്തുന്നില്ല അല്ലെങ്കിൽ എത്തിക്കുന്നില്ല എന്ന് ഞങ്ങൾ പലവട്ടം അത്ഭുതപ്പെട്ടിട്ടുണ്ട് എന്ന കാര്യം അറിയിക്കാട്ടെ. അവസാനം മൂന്നു മൂന്നരക്കൊല്ലത്തിന്റെയൊടുവിൽ ഫൈനൽ നടത്തിയപ്പോൾ അതിലും താങ്കളുടെ വളഞ്ഞ സ്വാധീനം കഴിവുള്ള ടീമുകളെ തഴഞ്ഞു മറ്റുള്ളവര്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ കൊടുക്കുന്നത് കണ്ടപ്പോൾ താങ്കളിലുള്ള വിശ്വാസം പാടേ അസ്തമിച്ചു.


ഇതിനിടയിൽ സ്വതവേ കൌശല ക്കാരനായ താങ്കൾ മറ്റൊരു സൂത്രവുമൊപ്പിച്ചു. ആദ്യത്തെ സ്റ്റാർസിനെ തിരഞ്ഞെടുക്കുന്ന ഫൈനൽ മത്സരം വരുന്നതിനു മുമ്പു തന്നെ നിങ്ങൾ "സൂപ്പർ കോമഡി" എന്ന പേരിൽ രണ്ടാമതും ഒരു തറ കോമഡി ഷോ തുടങ്ങി വച്ചു മനുഷ്യനെ കൊല്ലാക്കൊല ചെയ്യാൻ തുടങ്ങി. ഇപ്പോഴിതാ പഴയ വലിപ്പിനോരു രണ്ടാം കാലവും!! (season 2).
 
കുറ്റം പറയരുതല്ലോ, സിനിമയിലോ വേഷങ്ങളൊന്നും കാര്യമായില്ല! പിന്നെ വാദ്ധ്യാരു പണി (അത് ചെയ്തിരുന്നോ ആവോ?) യിൽ നിന്നും പിരിയുകയും ചെയ്തു. അപ്പോൾ പിന്നെ നിത്യവും ആളുകളുടെ മുമ്പിൽ പ്രത്യേകിച്ചു ചിലവൊന്നും കൂടാതെ മുഖം കാണിക്കാൻ കിട്ടുന്ന അവസരം - അതും സാമാന്യം ഭേദപ്പെട്ട വരുമാനത്തോടെ - വെറുതെയെന്തിനു പാഴാക്കണം അല്ലേ? ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന താങ്കൾക്ക് ആവശ്യമുള്ളപ്പോൾ പോലും ചിരിക്കാത്ത ഒരു പ്രൊഡ്യൂസറുടെ കൂട്ടും നല്ല വളമായിരുന്നു! ഫലമോ? കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വന്നു. ഈ വളിപ്പിനൊരവസാനമില്ലേ എന്ന് കണ്ടവർ കണ്ടവർ പറഞ്ഞു തുടങ്ങി.
 
ഞങ്ങൾ പ്രേക്ഷകർ നല്ല കോമഡിയെ ഇഷ്ടപ്പെടുന്നവരാണ്. ഉദാ: കൈരളിയിൽ കെ. എസ്. പ്രസാദിന്റെ "കോമഡിയും മിമിക്സും പിന്നെ ഞാനും", ഇപ്പോൾ മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന "കോമഡി ഫെസ്റിവൽ" പിന്നെ ജയരാജ്‌ വാര്യർ, രമേഷ്‌ പിഷാരടി തുടങ്ങിയ വർ തന്നെ ഞങ്ങള്ക്ക് ധാരാളം. അതിനിടയിൽ ഓണത്തിനിടയ്ക്കു പുട്ടുകച്ച്ചവടം എന്നെ കണക്കെ താങ്കളും മറ്റും പടച്ചു വിടുന്ന കോമഡി പ്രഹസനം കണ്ടു ഞങ്ങള്ക്ക് ചിരിയല്ല മറിച്ച് കരച്ചിലാണ് വരുന്നത് എന്നറിയിച്ചു കൊള്ളട്ടെ. 
 
കൂട്ടത്തിൽ ഒരു പ്രത്യേക കാര്യം താങ്കളുടെ സമക്ഷത്തിലേക്ക് ഉണര്തിക്കട്ടെ: "എനിക്ക് ശേഷം പ്രളയം" എന്ന ചിന്തയാണോ താങ്കള്ക്കും? സിനിമ എന്നൊരു വ്യവസായത്തിലൂടെ പേരെടുത്ത ഒരു വ്യകതിയാണല്ലോ താങ്കളും.സിനിമയിൽ സാന്ദർഭികമായി വരുന്ന - കാണുന്ന- കേള്ക്കുന്ന- തമാശകളുടെ ഒരു രസം, സുഖം, ഒന്ന് വേറെ തന്നെയാണെന്ന് ഞാൻ പറയാതെ തന്നെയറിയാമെന്നു കരുതുന്നു. താങ്കൾ ഇങ്ങനെ കോമഡി പൊറാട്ടു നാടകം പടച്ചു വിട്ട് അതിലെ മത്സരാർഥികൾ രാവും പകലും ഉറക്കമിളച്ച് പടച്ചു വിടുന്ന തമാശകളിൽ വല്ലപ്പോഴും ചില നല്ല തമാശകളുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. അത് കേട്ട് ആളുകള് ചിര്ക്കാറുമുണ്ട്. പക്ഷേ, ഈയൊരു പ്രവൃത്തിയിലൂടെ താങ്കൾ ചെയ്യുന്നത് ഇനി ഭാവിയിൽ വരാനിരിക്കുന്ന അനേകം സിനിമകള്ക്ക് ഹാസ്യദാരിദ്ര്യമാണ് എന്ന് ഓര്മിപ്പിച്ചു കൊള്ളട്ടെ.അല്ലാതെ മലയാളത്തിലെ ഹാസ്യത്തിന്റെ മൊത്ത വ്യാപാരം ഏറ്റെടുക്കാനുള്ള താങ്കളുടെ പദ്ധതി അതിന്റെ ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് താങ്കളോട് തോന്നുന്നത് ഒന്നു മാത്രം - സഹതാപം. ഇനിയെങ്കിലും 'ഹാസ്യം' എന്ന പേരിലുള്ള ഈ 'കാക്ക കാഷ്ടം' ജനങ്ങളുടെ മേൽ തെറിപ്പിക്കാതെ!!!

Sunday, March 10, 2013

തലോടുന്ന കൈകൊണ്ടു തന്നെ തല്ലാതെ...

തലോടുന്ന കൈകൊണ്ടു തന്നെ തല്ലാതെ...


തലോടുന്ന കൈകൊണ്ടു തന്നെ തല്ലുക എന്നൊരേര്‍പ്പാടുണ്ട്‌. കേരളനാടും മലയാളത്താന്മാരും ഇതില്‍ പ്രഗല്ഭാരാണ്.

"ഒരു പെണ്‍കുട്ടി, തന്നെ അസഭ്യം പറഞ്ഞ മൂന്നാല് പൂവാലന്മാരെ ഒറ്റയ്ക്ക് അടിച്ചു നിരത്തി" എന്ന് വാര്‍ത്ത വന്നപ്പോഴേക്കും നമ്മള്‍ അഭിമാന പുളകിതരായി; കണ്ണില്‍ക്കണ്ടാവരോടൊക്കെ സ്വാഭിമാനം കഥ പങ്കു വച്ചു. മാധ്യമങ്ങള്‍ വെണ്ടക്കയും ബ്രെയ്കിംഗ് ന്യുസുമൊക്കെ നിരത്തി. ലൈവ് ഇന്റര്‍വ്യൂ, ചര്‍ച്ചകള്‍ തുടങ്ങിയ കലാപരിപാടികളുമായി രംഗത്ത് വന്നു. മാധ്യമങ്ങളെ സംബന്ദിച്ചിടത്തോളം തല്‍കാല നിവൃത്തിക്ക് മുന്നില്‍ കാണുന്നതെന്തും റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാത്രമാണ് പതിവ്. നിലനില്‍പ്പാണല്ലോ പ്രശ്നം. വാര്‍ത്തയില്‍ സത്യമുണ്ടോ എന്നത് നവധാര മാധ്യമങ്ങളെ സംബധിച്ചിടത്തോളം എത്ര മാത്രം പ്രശ്നമാണ് എന്നത് ഇനിയും കണ്ടരിയെണ്ടതുണ്ട്. ഇന്നത്തെ സത്യമായ വാര്‍ത്ത നാളത്തെ കള്ളമായി വരുമ്പോഴും തുല്യ പ്രാധാന്യത്തോടെ അഥവാ ഇത്തിരി കടന്ന പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാം. അത്തരത്തില്‍ പെട്ട ഒരു വാര്‍ത്തയാണ് അമൃത എന്ന പെന്കുട്ടിയുടെതായി ഇപ്പോള്‍ വന്ന വാര്‍ത്ത. തന്നെ ശല്യം ചെയ്യാന്‍ വന്ന മൂന്നാല് പൂവാലന്മാരെ ഒറ്റയ്ക്ക് അടിച്ചോടിച്ച ധീരയായ യുവതിയായി അമൃത മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന്. ജനമനസ്സുകളിലും. സംഭവം കേള്‍ക്കാനും കേള്‍പ്പിക്കാനും മാധ്യമങ്ങള്‍ അവളെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തി. സംഭവം വിവരിക്കാന്‍ അവള്‍ ഉത്സുകയായി. കേട്ടവര്‍ കേട്ടവര്‍ അദ്ഭുത പരതന്ത്രരായി. ഒരു പെണ്ണിന് ഒരാണിനെയൊക്കെ അടിച്ചു നിലം പരിശാക്കനായേക്കം - പക്ഷെ നാല് പേരെ അടിച്ചു നിലം പരിശാക്കിയതെങ്ങനെ. ആരെങ്കിലുമൊക്കെ വിശ്വസിച്ചു കാണുമായിരിക്കാം. പോട്ടെ, ഒരാണിന് എത്ര പേരെ അടിച്ചോടിക്കാന്‍ കഴിയും. ഇത്തിരി ധൈര്യവും തടിമിടുക്കുമുന്ടെങ്കില്‍ ഒന്ന് രണ്ടു പേരെയൊക്കെ ആവാം. അതില്‍ കൂടുതല്‍ പേരെ സിനിമയിലെ അതിമാനുഷ നായകന്മാര്ക്കേ കഴിയൂ.
മാധ്യമങ്ങള്‍, ജനങ്ങള്‍, വനിതാ സംഘടനകള്‍ എന്ന് വേണ്ട, സകലരും അമൃതയെ വാഴ്ത്തി ധീരയായി പ്രഖ്യാപിച്ചു. അമൃതയും വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഞാന്‍ തന്നെ എന്ന് ഇത്തിരി അഹങ്കരിച്ചു. ജനങ്ങള്‍ ഫേസ് ബുക്കിലൂടെയും മറ്റും അമൃതയെ വാനോളം പുകഴ്ത്തി. അവള്‍ താരമായി. "...കണ്ടോടാ , ഞങ്ങളുടെ കേരളത്തിലെ ‍ ധീര വനിതയെ..." എന്നൊക്കെ പുകഴ്ത്തി. മാധ്യമം അവരുടെ ധര്‍മം പാലിക്കനമല്ലോ!

വിവരാവകാശ ധര്മത്തെ ക്കുറിച്ചു അവര്‍ക്കിപ്പോഴേ ബോധമുദിച്ചുള്ളൂ. ഉടനെ ലഭ്യമാക്കി പ്രസ്തുത സംഭവത്തിന്റെ (ആവോ??) സി സി ക്യാമറ ദൃശ്യങ്ങള്‍. വ്യക്തമല്ലെങ്കിലും ഒരു യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് മര്ധിക്കുന്നുണ്ട് - ഒരു പെണ്ണ് അങ്ങോട്ട്‌ നടന്നടുക്കുന്നു. അവിടെ അടികൊണ്ട ഒരുത്തനെ പിടിച്ചവള്‍ തള്ളുന്നു. ഇത്രയുമാണ് ലഭ്യമായ വീഡിയോയിലെ ദൃശ്യങ്ങള്‍.ഇതിന്റെ വിശ്വാസ്യത എത്ര മാത്രമാണെന്ന് നമ്മള്‍ പോതുജനത്തിനറിയില്ല. ഇനി ഇതിലും വല്ല ക്രുത്രിമത്വമുന്ദൊ എന്നറിയണമെങ്കില്‍ അടുത്ത വിവരാവകാശം തേടി പോകേണ്ടി വരും.

എന്നാല്‍ ഈ വാര്‍ത്ത ഇന്നലെ മനോരമ ചാനല്‍ പുറത്തു വിട്ടതിനു ശേഷം അമൃതയെ വാഴ്ത്തിപ്പാടിയ അതേ ജനം തലോടിയ കൈ കൊണ്ടു തന്നെ ദാരുണമായി തല്ലുന്നത് കണ്ടപ്പോള്‍ സഹതാപം മാത്രമാണ് തോന്നിയത്. അമൃതയെ ക്കുറിച്ച്ചോര്‍ത്തല്ല - മറിച്ച് നമ്മുടെ മലയാളി സമൂഹത്തെക്കുറിച്ച്ചോര്ര്ത്. പുരുഷാധിപധ്യതിന്റെ ഫണം മറ നീക്കി പുറത്തു വരുന്നതിന്റെ ലക്ഷണമായാണ് എനിക്ക് തോന്നിയത്. അസഹിഷ്ണുത - തങ്ങള്‍ പെന്നുങ്ങളേക്കാള്‍ ഒരിക്കലും ചെറുതല്ല - ചെറുതാക്കാന്‍ പറ്റില്ല എന്ന ഓരോ അഭ്യസ്ത വിദ്യന്റെ പോലും ചിന്ത മാത്രമാണിവിടെ ദര്‍ശിക്കാന്‍ കഴിയുന്നത്. പുരുഷ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചുവത്രേ. ഭേഷ്!

അവിചാരിതമായി തനിക്കു ലഭിച്ച ഒരു പ്രശംസയിലൂടെ അമൃത അറിഞ്ഞാനെങ്കിലും അല്ലെങ്കിലും പൂവാലന്മാര്‍ക്ക് "പെണ്ണ്ങ്ങളോട് കളിക്കുന്നതിനി സൂക്ഷിച് വേണം" എന്ന താക്കീതിനെ നിര്‍വീര്യമാക്കുന്നതായിപ്പോയി ഈയൊരു വിവരാവകാശ വാര്‍ത്ത! പ്രത്യേകിച്ചും സ്ത്രീ പീഡനങ്ങള്‍ അനുദിനം വാശിയോടെ നടന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഈയൊരു വിവരാവകാശ വാര്‍ത്ത ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്വന്തം വീട്ടിലും അമ്മയും, പെങ്ങളും, ഭാര്യയും, മകളുമൊക്കെ ഉണ്ടെന്നു ഒരു നിമിഷം ചിന്തിക്കുന്ന ആരും കാള പെറ്റെന്നു കേട്ടയുടനെ ഇങ്ങനെ കയറുമെടുത്തുകൊണ്ട് കലിയോടെ ഓടില്ല - വിവരദോഷികളല്ലാതെ!!

Wednesday, June 6, 2012

മാറുന്ന കുപ്പായം....


ഞാനൊരു ക്രിക്കറ്റ് ആരാധകനല്ല. കളിയോട് വിരോധമൊന്നുമില്ല. വല്ലപ്പോഴും കാണാറുണ്ട്. പ്രത്യേകിച്ചും ഇന്ത്യ - പാക്‌ ഏകദിന ഫൈനലുകള്‍ - അത്രമാത്രം.

ചെറുപ്പ കാലം തൊട്ടു കേട്ടു ശീലിച്ചതു കൊണ്ടോ മറ്റോ ആണെന്നു തോന്നുന്നു അന്നും, ഇന്നും എന്റെ മനസ്സിലെ താരങ്ങള്‍ കപില്‍ദേവ്, ഗാവസ്കര്‍, രവി ശാസ്ത്രി, ചേതന്‍ ശര്‍മ, ശ്രീകാന്ത് തുടങ്ങിയവരാണ്. പിന്നെപ്പിന്നെ സച്ചിന്‍ എന്ന പേരും ഉയര്‍ന്നു വന്നു.

സായിപ്പ് അവരുടെ നാട്ടിലെ കൊടും തണുപ്പില്‍ നിന്നും രക്ഷ നേടാനും, ശരീരം ചൂടാക്കാനും ഉള്ള ഉപാധികളിലൊന്നായി കണ്ടു പിടിച്ച
വലിയ ലോജിക് ഒന്നുമില്ലാത്ത  ഈ കളി, വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും വേനലിന്റെ പിടിയിലമരുന്ന മൂന്നാം ലോക ഉഷ്ണ രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക,  ബംഗ്ലാദേശ് എന്നിവിടങ്ങളിലെത്തിയതെങ്ങനെയാണാവോ ? വേനലിന്റെ തീഷ്ണതയില്‍ കൊടും വെയിലത്ത് ഒരു പന്തിന്റെ പിന്നാലെ കുറെ പേര്‍ പായുന്ന ഈ ഏര്‍പ്പാടിന് ഇന്ന് കാണുന്ന പത്രാസും, ആഡംബരത്വവുമൊക്കെ എങ്ങനെ കൈ വന്നു എന്നതും ഇവിടെ പ്രസക്തമല്ല.

എന്റെ വിഷയം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത് ശരിയോ എന്നുള്ളതാണ്.


ലോകം അറിയുന്ന, സല്‍സ്വഭാവത്തിന്നുടമയായ തലക്കനമില്ലാത്ത ഒരുത്തമ ക്രിക്കറ്റ് കളിക്കാരന്‍, മാന്യന്‍, ശത സെഞ്ച്വറിക മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ ടെസ്റ്റു ക്രിക്കറ്റില്‍ തികച്ച ഒരേയൊരു കളിക്കാരന്‍, ക്രിക്കറ്റ് പ്രേമികളുടെ അഭിമാനം, ഇന്ത്യയുടെ യശസ്സ് ലോകജനതക്കു മുമ്പില്‍ ഉയര്‍ത്തിയ കായികതാരം - അങ്ങനെയൊരാള്‍ - ഒരേയൊരാള്‍ - താന്‍ ഇതുവരെ നേടിയ എല്ലാ നേട്ടങ്ങളെയും നിഷ്പ്രഭമാക്കുന്ന തായിപ്പോയി ഈയൊരു പ്രവൃത്തിയിലൂടെ ചെയ്തത് എന്നേ ഞാന്‍ പറയൂ. ഇനി മുതല്‍ സച്ചിനും ഒരു രാഷ്ട്രീയക്കാരന്റെ നിലവാരമേ ആളുകള്‍ കല്‍പ്പിക്കൂ എന്ന് തോന്നുന്നു.

തന്റെ ലോകം ക്രിക്കറ്റാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടും, കഴിവില്‍ വിശ്വാസമുള്ളതിനാലും, ആരാധകരുടെ സഹകരണവും കൊണ്ടാണല്ലോ സച്ചിന്‍ എന്ന പ്രതിഭാസം ഇതു വരെ ശ്രദ്ധാകേന്ദ്രമായി നില കൊണ്ടത്. കൊയ്തെടുത്ത നേട്ടങ്ങളൊന്നും പോരാ, ഇനി ഒരു രാജ്യസഭാംഗം എന്ന പേരില്‍ ചുളുവില്‍ കിട്ടാനുള്ള ആനുകൂല്യങ്ങളിലേക്ക് കൂടി നോട്ടം വച്ചു എന്നത് കൊണ്ട് മാത്രം സച്ചിന്റെ വില വളരെ കുറഞ്ഞു പോയി. പകരം, ഈ ബഹുമതി സന്തോഷ പൂര്‍വ്വം നിരസിച്ചിരുന്നെങ്കില്‍ സച്ചിന്റെ മഹിമ ഉയര്‍ന്നേനെ.

പഴയ കളിക്കാരൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് നാം കാണുന്നു. സച്ചിനോ ?

വെറുതെ കിട്ടിയാല്‍ വൈക്കോലും കൊള്ളാം...

ഇനി അതല്ല, തന്റെ കഴിവുകള്‍ രാഷ്ട്ര സേവനത്തിനായി ശേഷിച്ച കാലം വിനിയോഗിക്കാനാണ് സച്ചിന്‍ ഉദ്ദേശിച്ചതെങ്കില്‍ എന്റെ വാക്കുകളെ ഞാന്‍ തള്ളിക്കളയുന്നു

Monday, June 4, 2012

"Six Pack" Gandhiji

 
രാഷ്ട്ര പിതാവിന്റെ സാക്ഷാല്‍ ചിത്രം ടി വി യില്‍ കണ്ടു ചെറിയ മകന്‍ ചോദിച്ചു "....അഛാ, ഗാന്ധിജിക്കും six packs ആയിരുന്നോ ....? (എന്താണ് six packs എന്ന് ഈയിടെയാണവനു മനസ്സിലായത്. "ഗജിനി" തുടങ്ങിയ സിനിമകള്‍ പല തവണ കണ്ടതിനു ശേഷം. കൂട്ടത്തില്‍ ആമിര്‍ ഖാന്റെ വലിയ fan ആവുകയും ചെയ്തു ആള്‍‍).
ചോദ്യം കേട്ട്, ഭാര്യയും ഞാനും ശരിക്കും ഞെട്ടി! ഒപ്പം ചിരിയും വന്നു.
"...മോനേ, ഗാന്ധിജിയുടെ വയറ്റില്‍ കണ്ടത് six packs അല്ല, അത് ഈ ലോകത്തിന്റെ അവകാശികള്‍ ഞങ്ങള്‍ മാത്രം എന്ന് എപ്പോഴും അവകാശപ്പെടുന്ന സായിപ്പിന്റെ കടന്നാക്രമണത്തില്‍ നിന്നും, അടക്കി ഭരണത്തില്‍ നിന്നും ഭാരതപൌരന്മാരെ എന്നെന്നേക്കും രക്ഷിക്കാന്‍ പ്രതിജ്ഞഎടുത്ത, അതിനു വേണ്ടി തന്റെ ജീവിതം മുഴുവനായും ഹോമിച്ചു തീര്‍ത്ത ഒരുത്തമ ഭാരത പൌരന്റെ ത്യാഗത്തിന്റെയും, സഹനതകളുടെയും, നിരാഹാര സമരങ്ങളുടെയും വ്യക്തമായ മുദ്രകളാണ്. ഗാന്ധിജിയോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യത്തിനായി പൊരുതിയ അസന്ഖ്യം വീരരുടെയെല്ലാം വയര്‍ അങ്ങനെ ഒട്ടിയതായിരുന്നു. അല്ലെങ്കില്‍, മകന്റെ ഭാഷയില്‍ പറഞ്ഞാല്‍ "six packs ". ആ വയറുകളൊന്നും നിറഞ്ഞിരുന്നില്ല, അല്ലെങ്കില്‍ വീര്‍ത്തിരുന്നില്ല. അവര്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സ്വാതന്ത്ര്യം! സ്വാതന്ത്ര്യം! സ്വാതന്ത്ര്യം! അവരുടെയൊക്കെ ഭാഷ ലളിതമായിരുന്നു, നിശ്ചയം ദൃഡമായിരുന്നു, വാക്കുകള്‍ക്ക് വിലയുണ്ടായിരുന്നു.
 
കാലം മാറി, കഥ മാറി, ആകെ നാറി! ഇന്നത്തെ നേതാക്കള്‍ക്ക് six packs ഇല്ല, കുടവയര്‍ മാത്രം. അധികാരത്തിന്റെ, അഹങ്കാരത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ, അതിസമ്പന്നതയുടെ നിറവയര്‍ മാത്രം. ജനതയുടെ സഹനത കൊള്ളയടിച്ച്, ഗീര്‍വാണവും വിട്ടുകൊണ്ട്, കള്ളം മാത്രം പറഞ്ഞു, കളവു മാത്രം ചെയ്തു ജനങ്ങളെ സേവിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണെല്ലാ രാഷ്ട്രീയക്കാരും. മന്ത്രിയാകാന്‍ എന്തെങ്കിലും യോഗ്യത വേണോ നമ്മുടെ നാട്ടില്‍. എന്താ യോഗ്യത വേണ്ടേ ? ഇഷ്ടം പോലെ പാര്‍ടിയുണ്ടാക്കി, ആരുടെ കൂടെ വേണമെങ്കിലും കൂട്ടു കൂടി, നേതാവായി സ്വയം പ്രഖ്യാപിച്ചു "മന്ത്രിയാകാന്‍ ഞാന്‍ തയ്യാര്‍, എനിക്ക് ജനങ്ങളെ സേവിക്കാന്‍ മുട്ടിയിട്ടു വയ്യാ, എന്നെ മന്ത്രിയാക്കൂ.... എന്ന് മുറവിളി കൂട്ടുന്ന ഇവറ്റകളൊക്കെ മന്ത്രിപദതിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ജനങ്ങളുടെ കാര്യം ഭദ്രം!
 
ഇനി ഒരു യഥാര്‍ത്ഥ six pack മായി ഗാന്ധിജി പുനരവതരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു !!!
 

Sunday, February 26, 2012

വാലന്‍ന്റൈന്‍ പീഡനം!

ജിദ്ദയില്‍ ഞങ്ങള്‍ താമസിക്കുന്ന കോമ്പൌണ്ടില്‍ വന്നു കൂടിയ സുന്ദരി പ്പൂച്ചയെ  (ഏതോ സൌദിയുടെ വീട്ടിലെ ആദിത്യ മര്യാദയില്‍ മനം നൊന്തിട്ടാവണം ഈ വേലിചാട്ടം) അവള്‍ക്കിഷ്ടമില്ലാഞ്ഞിട്ടും ഏതോ അധസ്ഥിത വര്‍ഗം ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നു - അതും പ്രണയത്തിന്റെ പ്രിയമേറുന്ന ഓര്‍മ്മകള്‍ വിടര്‍ത്തുന്ന വാലന്‍ന്റൈന്‍ ദിനത്തില്‍!!!!

ഈയടുത്ത കാലത്താള്‍ വന്നത്. നല്ല വിലയുള്ള ഇനമാണെന്ന് കണ്ടവരൊക്കെ പറഞ്ഞു. മാര്‍കെറ്റില്‍ കൊണ്ട് പോയിക്കൊടുത്താല്‍ നല്ല വില കിട്ടുമെന്ന് ചിലര്‍. ഏതായാലും ഇങ്ങോട്ട് വന്ന അവളെ ആര്‍ക്കാനും വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഭക്ഷണമൊന്നും അധികം കഴിക്കാത്ത പ്രകൃതമായിരുന്നൂ സുന്ദരിക്ക്. ഇനി സ്ലിം ബ്യൂട്ടി   ആയി തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നോ  എന്നും അറിയില്ല. അങ്ങനെ സുന്ദരിപ്പൂച്ച രാജകീയമായി ഞങ്ങളോടൊപ്പം താമസിച്ചു വരികെയാണ്, വീണ്ടുമൊരു വലന്‍ന്റൈന്‍ ദിനം സമാഗതമായാത്. അത് ഇത്ര ആഴത്തിലുള്ള അര്‍ത്ഥങ്ങളുള്ള ഒരു ദിനമായി മാറുമെന്നു സ്വപ്നേപി കരുതിയില്ല.

അവര്‍ രണ്ടു പേരുണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അവര്‍ അവളെ ലക്ഷ്യമിട്ട് പിന്തുടരുകയും, വല്ലാതെ ബുദ്ധി മുട്ടിക്കുകയും ചെയ്തു കൊണ്ടിരുന്നു. വലിയ മരത്തിന്റെ ഉയരമുള്ള കൊമ്പിലേക്ക് വലിഞ്ഞു കയറിയപ്പോള്‍ അനുസരണയുള്ള കുട്ടികളെപ്പോലെ പുരുഷന്മാര്‍ രണ്ടു പേരും താഴെ കാവലിരുന്നു. ശീലമില്ലാത്ത മരത്തിന്റെ കൊമ്പിലെ ഇരിപ്പ്  മടുത്ത് പെണ്ണ് ചാടി ഓടിയപ്പോള്‍ പിന്നാലെ വച്ച് പിടിച്ചും ഒക്കെ അവര്‍ കലാ പരിപാടി തുടര്‍ന്ന് കൊണ്ടേയിരുന്നു. ക്രൂരത സഹിക്ക വയ്യാതെ ഒരിക്കല്‍ അവള്‍ കോമ്പൌണ്ടിന്റെ വലിയ മതില്‍ ചാടിക്കടന്നു പുറത്തെ റോഡിലൂടെ എവിടെയൊക്കെയോ ആത്മരക്ഷാര്തം ഓടിയൊളിക്കാന്‍ വിഫല ശ്രമം നടത്തിയിരുന്നു. ഞാനുള്ളപ്പോഴൊക്കെ വലിയ കല്ലുകളെടുത്തു ദുഷ്ടന്മാരെ എറിഞ്ഞു ഓടിക്കാറുണ്ടായിരുന്നെങ്കിലും, എപ്പോഴും എനിക്ക് ഇത് മാത്രം നോക്കിയിരിക്കാനാവുമോ. 

കഴിഞ്ഞ ദിവസം, ഞാന്‍ പുറത്തു കാറ് കഴുകി ക്കൊണ്ടിരിക്കുമ്പോള്‍ ഇപ്പറഞ്ഞ രണ്ടു കാലമാടന്മാര്‍ സുന്ദരിയെ ഇട്ടു വട്ടം കറക്കുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാണ് ഞാന്‍. ഉയര്‍ന്ന മതിലിനു മുകളില്‍ പിടിപ്പിച്ച കമ്പി കൊണ്ടുള്ള കൂര്‍ത്ത ഗ്രില്ലിലൂടെ വളരെ ബുദ്ധി മുട്ടി പ്രാണനും കൊണ്ടോടുന്ന അവള്‍ നിന്ന് അതിധാരുണമായി എന്നെ നോക്കി. നോക്കിയപ്പോള്‍ രണ്ടു പാണ്ടന്മാരും തൊട്ടു പികിലായുണ്ട്. കല്ലെടുത്തെറിഞ്ഞെങ്കിലും കാമ ഭ്രാന്ത്‌ തലയില്‍ കയറിയ അവര്‍ക്കുണ്ടോ വല്ല കൂസലും. വല്ലാതെ അടുത്തെത്തിയപ്പോള്‍ സുന്ദരി ജീവന്‍ കയ്യിലെടുത്ത് മതിലിനു മുകളില്‍ നിന്നും ചാടിയോടി കാട്ടുചെടികള്‍ തിങ്ങി നിറഞ്ഞ ഒരു മൂലയിലെക്കോടിയൊളിച്ചെന്നു തോന്നുന്നു. പിന്നീട്, വൈകിയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്, പക്ഷെ അവളെ അവിടെയെങ്ങും കണ്ടില്ല... പൂവാലന്മാരെയും! രാത്രി ഭക്ഷണം കഴിക്കാനെങ്കിലും വരേണ്ടതാണ്. പക്ഷെ അതുമുണ്ടായില്ല! എവിടെയെക്നിലും ഓടി രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നു  കരുതി സമാധാനിച് ഞാന്‍ ഉറങ്ങാന്‍ കിടന്നു....

പിറ്റേന്ന് രാവിലെ, പതിവ് പോലെ പല്ല് തെച്ചുകൊണ്ട്, മുറ്റത്തേക്കിങ്ങിയതും ദാ പിന്നില്‍ നിന്നും വരുന്നൂ അവള്‍..... കണ്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നി. മേലാകെ കരി പുരണ്ട്, വയറൊട്ടി വല്ലാതെ അവശയായാണ് വരവ്. കണ്ട പാടെ എനിക്ക് കാര്യം പിടി കിട്ടി. അതി ക്രൂരമായ പീഡനത്തിന്   വിധേയയാവള്‍ ! ദുഷ്ടന്മാര്‍!!! യാതൊരു ദയാ ധാക്ഷിണ്യവും അവളാ സുന്ദരിയോട്‌ കാണിച്ചില്ല! രണ്ടു പേരും മാറി മാറി അവളെ.... ഹോ! ഓര്‍ക്കാന്‍ തന്നെ വയ്യ! 
അല്ലെങ്കിലും കാമ ഭ്രാന്ത് പിടിച്ചവര്‍ എവിടെയും അങ്ങനെതന്നെയാണല്ലോ.... അവര്‍ക്കുണ്ടോ വാലന്‍ന്റൈന്‍ ദിനം!

Tuesday, June 21, 2011

ടി വി യിലെ 'വാര്‍ത്താംഗനമാര്‍'

ജീവന്‍ ടി വി യിലെ പുതിയ കുറെ വനിതാ വായനക്കാര്‍ എന്റെ അഭിപ്രായത്തില്‍ മനോരമ ചാനലില്‍' പോയി ഒരു beauty course നു ചേരണം. എങ്ങനെ സുന്ദരിയായും, ആകര്‍ഷണീയത ഉള്ളവരായും പ്രത്യക്ഷപ്പെടാം  എന്ന് പഠിക്കാം. കഷ്ടം തോന്നും പലരുടേയും രൂപം കണ്ടാല്‍. കൂട്ടത്തില്‍, ഏഷ്യാനെറ്റിലെ പലര്‍ക്കും ചേരാം. 'അമ്മ'യുടെ ചാനലില്‍ പോലും മഹിളകള്‍ സ്ത്രീ സൌന്ദര്യം കാത്തു സൂക്ഷിക്കുന്നവത്രെ. മുമ്പൊക്കെ  ടി വി  യില്‍ രണ്ടു പേര്‍ ചേര്‍ന്നായിരുന്നല്ലോ  വാര്‍ത്ത‍ വായിച്ചിരുന്നത്.    
ദൂരദര്‍ശനില്‍ തുടങ്ങി,  ഏഷ്യാനെറ്റും  മറ്റുമൊക്കെ ഈ രീതി അനുവര്‍ത്തിച്ചു  പോന്നു. അനേകം ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്  കൊണ്ട്  വൃത്തിയില്‍,   ഭംഗിയായി  അണിഞ്ഞൊരുങ്ങി, കാണാന്‍ കൊള്ളാവുന്നവരേ  ആ പണിക്കു പോകാറുള്ളൂ. പിന്നെ പിന്നെ, രീതി മാറി. ഒരാള്‍ മാത്രം വായിക്കുകയും, അനേകം ആളുകള്‍ 'ഓണ്‍ ദി സ്പോട്ട്' റിപ്പോര്‍ട്ട്‌ നല്‍കുന്ന പതിവ് വന്നതോടെ. അതോടൊപ്പം തന്നെ, വേഷ വിധാനത്തിന്റെ കാര്യത്തില്‍ ആണുങ്ങള്‍ കൂടുതല്‍  ശ്രദ്ധാലുക്കളാവുകയും   എന്നാല്‍ പെണ്ണുങ്ങള്‍ കൂടുതല്‍ careless  ആവുകയും ചെയ്തു.  ഈ ശൈലിക്ക് തുടക്കമിട്ടവര്‍ എന്ന കാര്യത്തില്‍  ഏഷ്യാനെറ്റിന്  അഭിമാനിക്കാം. പക്ഷെ മാക്സി ഉടുത്തു വരെ വാര്‍ത്ത വായിക്കാമെന്ന് കാണിച്ചവരത്രേ അവരില്‍ ചിലര്‍. കൂടാതെ, പുതിയ വിചിത്രമായ പല പരീക്ഷണങ്ങളും!

'തുണ്ട്' എങ്ങനെ ഇടണമെന്ന ആശയക്കുഴപ്പം ഇപ്പോഴും എല്ലാവര്‍ക്കുമുന്ടെന്നു തോന്നും കഴുത്തില്‍ അത് കിടക്കുന്ന രീതി കണ്ടാല്‍. രണ്ടറ്റവും കഴിത്തിനിരു വശത്തിലൂടെ താഴേക്കും, തിരിച്ചും,  ഒരറ്റം  മുന്നോട്ടും,  മറ്റേ അറ്റം പിന്നോട്ടുമായും,  മാറ് മറച്ചുകൊണ്ടും,  മറയ്ക്കാതെയും,  കോട്ടിട്ടും , കോട്ടിടാതെയും, കുപ്പായമിട്ടുമൊക്കെ    ഇവറ്റകളെ കാണാം.

സാരിയുടുക്കുന്നവര്‍ ജീവന്‍ ടി വി യിലെ സുബിതയെ കണ്ടു പഠിക്കണം!

ഏഷ്യാനെറ്റിലെ സന്ധ്യ, 'അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വേഷത്തോടെ' വേണമെങ്കിലും സംഭവ സ്ഥലത്തെത്തി റിപ്പോര്‍ട്ട്‌ നല്കാന്‍ തയ്യാര്‍!
ഉച്ചാരണത്തിന്റെ കാര്യത്തില്‍ സ്ഥിതി ഇതിലും ഭയാനകമാണ്. കുറ്റം പറയാനൊക്കില്ലല്ലോ. ദിനേന എന്ന വണ്ണം ചാനലുകള്‍ പെരുകി വരുമ്പോള്‍, യോഗ്യരായ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ട് കാണും - സ്വാഭാവികമാണ്. പിന്നെ, ഇപ്പോഴാണെങ്കില്‍ ഇതും ഒരു 'തൊഴില്‍' മാത്രമാണല്ലോ പലര്‍ക്കും.

എങ്കിലും ചിലത് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നും. പ്രത്യേകിച്ചും ഇംഗ്ലീഷ് ഉച്ചാരണം. 'ലീഡര്‍ ചാനല്‍' തന്നെ ഇതിലും 'ലീഡര്‍'.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. മനോരമ ചാനല്‍, "സൌന്ദര്യ ശാസ്ത്രം" ചാനല്‍  ബിസിനസ്സിന്റെ  ഭാഗമാണെന്നു  നന്നായറിയാവുന്നവരാണ്. മറ്റു ചാനലുകളും ഈ കാര്യത്തില്‍ ഏറെക്കുറെ ഭേദമാണ്.

ഇനി വരാനിരിക്കുന്ന അസംഖ്യം ചാനലുകളുടെ കാര്യം കണ്ടു തന്നെ അറിയാം...

Tuesday, November 23, 2010

സഹവാസം


നാട്ടില്‍ പോകാന്‍ ഇനി എത്ര ദിവസമുണ്ടച്ഛാ ?


ചെറിയ മകന്റെ ചോദ്യം ദിനേന ആവര്‍ത്തിക്കുമ്പോള്‍ വിരസത തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ പറയും


" ഇനി ഒരാഴ്ച കൂടിയേ ഒള്ളൂ മോനെ...."


അവന്റെ ആവേശത്തിനും സന്തോഷത്തിനും അതിരില്ലായിരുന്നു.


കുറേ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമൊടുവില്‍ ആ ദിനം വന്നെത്തി. നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കൊടുവിലുള്ള യാത്ര മകനു മാത്രമല്ല, മകള്‍ക്കും ആവേശമായിരുന്നെങ്കിലും അവള്‍ അത് പ്രകടിപ്പിച്ചതേയില്ല.


ജിദ്ദയിലെ വിരസമായ ദിനരാത്രങ്ങള്‍ക്കും, സ്കൂള്‍ തുറക്കുന്നത് മുതല്‍ തുടങ്ങി, ക്ലാസ്സ്‌ തീരുന്നത് വരെ ഒന്നിന് മീതെ മറ്റൊന്നായി തുടരുന്ന പരീക്ഷണങ്ങള്‍ക്കുമൊടുവില്‍, ഒന്നര മാസം മുമ്പേ വാങ്ങിച്ചു വെച്ച എയര്‍ ഇന്ത്യടിക്കറ്റുമായി യാത്ര തുടങ്ങി. സമയനിഷ്ഠ തീരെയില്ലാത്ത എയര്‍ ഇന്ത്യയെ മാത്രം കുറ്റം പറഞ്ഞാല്‍ അത് പക്ഷപാതപരമായിപ്പോവും.


".... ടിക്കറ്റ്‌ എന്റെ കയ്യിലല്ലേ, പിന്നെങ്ങനെ തീവണ്ടി പോവും..." എന്ന് പണ്ടൊരാള്‍ പറഞ്ഞത് പോലെ, വൈകിയേ എത്തൂ എന്ന് നിര്‍ബന്ധമുള്ള യാത്രക്കരുണ്ടായാലും വിമാനം വൈകും.

പൊതുവേ വൈകിയുറങ്ങുന്ന ജെദ്ദ നഗരത്തില്‍ റംസാന്‍ മാസം വരുന്നതോടെ പകല്‍ രാത്രിയും രാത്രി പകലുമാകുന്നതിനാല്‍ ഉറക്കത്തിനു താളപ്പിഴകള്‍ വരുന്നു. യാത്ര ഇതോടനുബന്ധിച്ച്ചാകയാല്‍ നാട്ടില്‍ ചെന്ന ദിവസം രാത്രി എല്ലാവരും ഉറങ്ങാന്‍ പോയപ്പോള്‍ ഞങ്ങളും നിര്‍ബന്ദിതരായി, കൂട്ടത്തില്‍ യാത്രാക്ഷീണവും. കിടന്നയുടനെ എല്ലാവരും ഉറക്കത്തിന്റെ പിടിയിലമര്‍ന്നു. സുഖനിദ്ര.

എപ്പോഴോ ഉറക്കത്തിന്റെ ഇഴകള്‍ പോട്ടിപ്പോകുന്നതായറിഞ്ഞു. തോന്നലാകാം, തിരിഞ്ഞു കിടന്നു; മറിഞ്ഞു കിടന്നു; ഇല്ല ഉറക്കം അകന്നു തുടങ്ങിയിരിക്കുന്നു. അധികം അങ്ങനെ കിടക്കാനായില്ല. കണ്ണ് തുറന്നു ജനലിന്നു നേരെ നോക്കി. ഇല്ല നേരം തീരെ വെളുത്തിട്ടില്ല. പുറത്തു കൂരിരുട്ടു തന്നെ.


പ്ലഗ്ഗില്‍ ഇരിക്കുന്ന Good - nite  ന്റെ അരണ്ട വെളിച്ചത്തില്‍ മക്കളെയും ഭാര്യയെയും നോക്കിയപ്പോള്‍ എല്ലാവരും കണ്ണ് തുറന്നു കിടക്കുകയാണ്. ഞാന്‍ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മകന്റെ വക ഒരു ചിരിയും ചോദ്യവും "... അച്ഛന്റെയും ഉറക്കം കഴിഞ്ഞോ അഛാ ..!!!" അമ്മയുടെ മേലേക്കൂടെ മറിഞ്ഞു അവന്‍ എന്റെയരികില്‍ എത്തി.

".... ഏട്ടാ, വിശക്കുന്നു...." ഭാര്യ.


മക്കളും അതേറ്റു പിടിച്ചു.

എനിക്കും വിശക്കുന്നുണ്ടായിരുന്നു. സമയം നോക്കിയപ്പോള്‍ അമ്പരന്നു. മണി മൂന്നു കഴിഞ്ഞതേയുള്ളൂ! വിശ്വസിക്കാനായില്ല. അതെങ്ങനാ, എട്ടു മണിക്ക് കയറി കതകടച്ച്ചു കിടന്നാല്‍ പിന്നെ.


ഇവിടെയാവുമ്പോള്‍ രാത്രി പന്ത്രണ്ടിനും ഒന്നിനുമൊക്കെ കിടന്നാലും, അതിരാവിലെ അഞ്ചര മണിക്കെഴുന്നേറ്റു സ്കൂളില്‍ പോകുന്ന ശീലമല്ലേ. കഷ്ടി അഞ്ചു, ആറു മണിക്കൂര്‍ ഉറങ്ങിയാലായി.


ഏതായാലും, വിശക്കുന്നു എന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് എഴുന്നേറ്റു ലൈറ്റിട്ടു. എനിക്ക് പിറകെ, ഭാര്യയും മക്കളുമെഴുന്നേറ്റു. തൊട്ടടുത്ത മുറിയില്‍ അമ്മ നല്ല ഉറക്കത്തിലാണ്. നേരെ വരിവരിയായി അടുക്കളയിലേക്ക്. ഭാര്യയുടെ കൂടെ മുതിര്‍ന്നവളായ മകള്‍ അടുക്കളയില്‍ കടന്നു ലൈറ്റിട്ടു. അവളുടെ കൂക്കി വിളി കേട്ടതും ഞാന്‍ പരിഭ്രമിച്ചു!


അടുക്കളയിലെത്തിയ എന്നെ സ്വാഗതം ചെയ്തത് ഒന്നു രണ്ടു ചൊറിത്തവളകള്‍. ചുമരിലേക്കു നോക്കിയപ്പോള്‍ അതാ അവിടെ മൂന്നാല് വലിയ പല്ലികള്‍, പ്രാണികള്‍ എന്നിവ. നേരത്തേ കുളിമുറിയില്‍ പോയപ്പോള്‍ അവിടെ വലിയ എട്ടുകാലിയെ കണ്ട് അവള്‍ ഇറങ്ങിയോടിയതാണ്. ഈവക ക്ഷുദ്ര ജീവികളെയൊന്നും നേരില്‍ കണ്ടു പരിചയമില്ലാത്തതിനാല്‍ മകള്‍ അന്താളിച്ചു ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ആകെ കണ്ടു പരിചയം, ഇവിടത്തെ ഫ്ലാറ്റിലെ വലിപ്പമില്ലാത്ത കൂറകളെയാണ്.


ഞാന്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു വച്ച്, . മാറാല അടിക്കുന്ന ചൂലെടുത്ത് തിരിച്ചു പിടിച്ച് തവളകളെ അവിടുന്നോടിക്കാന്‍ ഒരു ശ്രമം നടത്തി. ഒന്നിനെ വാതിലിന്റെ അടുത്തെത്തിച്ചതിനു ശേഷം മറ്റേതിന്റെ നേരെ അതേ പ്രയോഗം തന്നെ നടത്തുമ്പോഴേക്കും ആദ്ര്യത്തെ തവള രണ്ടു ചാട്ടം കൊണ്ട് ഉള്ളില്‍ തന്നെ എത്തി. ഒരു ഹോക്കി താരത്തിന്റെ വീറോടെ ഞാന്‍ രണ്ടു പേരെയും അവസാനം പുറത്തെത്തിച്ച്ചു. പല്ലികള്‍ ഞങ്ങളെയൊക്കെ അസമയത്ത് കണ്ടിട്ടാവണം, അല്പം ഒതുങ്ങി നിന്നു.


ഭാര്യ ഒരു ഉപ്പുമാവ് തട്ടിക്കൂട്ടാനുള്ള ഒരുക്കത്തിലാണ്. അടുക്കി വച്ച പാത്രങ്ങളില്‍ ഒരെണ്ണം എടുത്തപ്പോള്‍ അതാ അതിനിടയില്‍ നിന്നുമോടുന്നൂ ഒരു പഴുതാര. പാത്രം ഇട്ടിട്ടവള്‍ ഒരലര്‍ച്ചയോടെ മാറി നിന്നു - അറപ്പോടെ.


പഴുതാരയെതെടി ഞാന്‍ പാത്രങ്ങള്‍ക്കിടയില്‍ റിലേ നടത്തി അവസാനം അതിനെ കശാപ്പു ചെയ്തു എന്നുറപ്പ് വരുത്തിയതിനു ശേഷമേ അവള്‍ തിരിച്ചു വന്നുള്ളൂ.


ഉപ്പുമാവ് തിന്നുന്ന വേളയില്‍ മകള്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഇനിയാരെങ്കിലും സന്ദര്‍ശനത്തിന് വരുന്നുണ്ടോ എന്ന്.


കൂട്ടത്തില്‍, ഇതിലൊക്കെ ഇത്തിരി താല്‍പ്പര്യം പ്രകടിപ്പിച്ച മകന്‍ ചോദിച്ചു "എന്താ അച്ഛാ തവളയും, തേളുമൊക്കെ നമ്മളെ വീട്ടിനകത്ത് " ?

"... മോനേ, അച്ഛന്‍ ഈ വീട്ടിലാണ് ജനിച്ചതും, കളിച്ചതും, വളര്‍ന്നതുമൊക്കെ. ഈ മിണ്ടാപ്രാണികളുമായൊക്കെ ‍ ഞങ്ങള്‍ നല്ല സഹാവാസത്തിലാണ് കഴിഞ്ഞിരുന്നത്. അപ്പോള്‍ പിന്നെ അവ വരുന്നതിനെ കുറ്റം പറയാനൊക്കുമോ. മഴക്കാലമായാല്‍ ഈവകയൊക്കെ കയറി വരും. അവ നമ്മെ ഉപദ്രവിക്കില്ല കേട്ടോ....."


ഭാര്യയും മകളും അത്ഭുതത്തോടെ എന്റെ മുഖംത്തേക്ക് നോക്കി, പിന്നെ പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. ഒപ്പം ഞാനും കൂടി. കാര്യത്തിന്റെ കിടപ്പ് പിടി കിട്ടിയില്ലെങ്കിലും, മകനും ഞങ്ങളോടൊപ്പം ചേര്‍ന്നു. പിന്നെ എല്ലാവരും ഉപ്പുമാവ് കഴിച്ചു കിടന്നു സുഖമായുറങ്ങി.

Thursday, July 1, 2010

ആരുണ്ടിവിടെ ചോദിക്കാന്‍?


ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം ഇതൊക്കെ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെയും അവരുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും ഇടതു മുന്നണി പാര്‍ടികളുടെയും സ്ഥായീ ഭാവമാണ്. സ്വയം ഇതൊക്കെ ചെയ്യുമ്പോള്‍ വമ്പന്‍ ന്യായീകരണങ്ങളും, ജനങ്ങളുടെ വികാരങ്ങളാണ് ഞങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന മറ പ്രയോഗവും, എന്നാല്‍ ഇതൊക്കെ തന്നെ പ്രതിപക്ഷം ചെയ്യുമ്പോള്‍ അതിനു ധിക്കാരം, ധാര്‍ഷ്ട്യം, അഹങ്കാരം എന്നിങ്ങനെയുള്ള മുഖങ്ങള്‍ നല്‍കുക - ഇതൊക്കെ ജനങ്ങള്‍ എത്ര കണ്ടതാണ്! ഇനി ഇതൊന്നും അധികനാള്‍ വിലപ്പോകില്ല.



ഒരു മാര്‍ക്സിസ്റ്റ്‌ നേതാവ് ജയരാജന്റെ രോഷം കൊള്ളല്‍, ബഹുമാനപ്പെട്ട കോടതിയോടുള്ള അനാദരവ്, പരസ്യമായുള്ള അസഭ്യവര്‍ഷം, വെല്ലുവിളി - ഇതൊക്കെ വച്ചുപോറുപ്പിക്കരുത് ! കോടതികള്‍ക്ക് പൊതുവേയുള്ള കാലതാമസം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഉണ്ടാകരുത്. ഉടനെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഇനി ആരും ഇത്തരം ധിക്കാരം പരസ്യമായി പറയരുത്. ജയരാജന്റെ വാദം കേട്ടാല്‍ തോന്നും അഴിമതി എന്നത് രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയാണെന്ന്.


റോഡരുകിലും (ഫലത്തില്‍ റോഡില്‍ തന്നെ), കവലയിലുമുള്ള പൊതുയോഗങ്ങളും, ജാഥകളും കേരളത്തില്‍ ഇനി പാടില്ല എന്ന് കോടതി വിധി വന്നിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നടപ്പാക്കുക, പിന്നീട് അതിന്റെ ഭവിഷ്യത്തുകള്‍ രാഷ്ട്രീയ പാര്ടികളുമായി കൂടിയാലോജിച്ചു വേണ്ട തിരുത്തലുകള്‍ നടത്തുക. അല്ലെങ്കിലും കോടതികള്‍ക്ക് വിധി പ്രഖ്യാപിക്കനല്ലേ ആവുകയുള്ളൂ, അത് നടപ്പാക്കാന്‍ 'ബഹുമാനപ്പെട്ട സര്ക്കാര് തന്നെ വിചാരിക്കണമല്ലോ. അല്ലെങ്കില്‍ അഫ്സല്‍ ഗുരുവും, കസബും ഒന്നും തന്നെ ഇപ്പോഴും ജീവിച്ച്ചിരിക്കുമായിരുന്നില്ലല്ലോ!!!

Sunday, June 6, 2010

പാകിസ്താന്റെ വലിയ തമാശ!

ഇന്ത്യ - പാക്‌ പ്രശ്നങ്ങള്‍ നിരന്തരമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് പാകിസ്താന്‍! അതായത്, രണ്ടോ, നാലോ ചര്‍ച്ചകള്‍ കൊണ്ട് പരിഹരിക്കാനാവില്ല - പരിഹരിക്കാനുദ്ദേശിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.



വര്‍ഷങ്ങളായി നടത്തി വരുന്ന വെറും പ്രഹസനമായ ഒരു കലാപരിപടിയാണിതെന്നും അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ആര്‍ക്കണറിയാത്തത് ?


"...ഞങ്ങള്‍ക്ക് ഇടയ്ക്കിടെ ഇന്ത്യക്കെതിരെ ചാരപ്രവര്‍ത്തനം നടത്തണം, തീവ്രവാദി ആക്രമണം നടത്തണം; ഇന്ത്യന്‍ മെട്രോ നഗരങ്ങളിലും, സിരാകേന്ദ്രങ്ങളിലും ആക്രമണം സംഘടിപ്പിച്ച്, മാരക ശേഷിയുള്ള ബോംബ്‌ സ്ഫോടങ്ങള്‍ നടത്തി, തീ തുപ്പുന്ന യന്ത്രത്തോക്കുകളാല്‍ വെടിയുതിര്‍ത്ത് ആവുന്നത്ര നിരപരാധികളെ കൊന്നു ഭീകരത സൃഷ്ടിക്കണം! പിന്നെ ഇടയ്ക്കിടയ്ക്ക് ചര്ച്ച്ചയുമാവാം. തീവ്രവാദികള്‍ പാക്‌ ചാരന്മാരെന്ന് ഇന്ത്യ മാത്രം പറഞ്ഞതുകൊണ്ടായില്ല, പാക്‌ പൌരനാണെന്ന് പിടിക്കപ്പെട്ടയാല്‍ കുറ്റം സമ്മതിച്ച്ച്ചതുകൊണ്ടുമായില്ല, ഇന്ത്യ ഞങ്ങള്‍ ആവശ്യപ്പെടുന്ന സമയത്തൊക്കെ, ഞങ്ങള്‍ക്ക് ബോധിക്കുന്നത്ര തെളിവ് തന്നുകൊണ്ടിരിക്കണം. അതിനാല്‍ ചര്‍ച്ച നിരന്തരം നടത്തുകയെ നിര്‍വാഹമുള്ളു!..."

ഇന്ത്യയാവട്ടെ, രാജ്യത്തെ 110 കോടി ജനങ്ങളും 'വധശിക്ഷ' ആഗ്രഹിച്ച, അനേകം ഇന്ത്യന്‍ പൌരന്മാരെയും, ഭടന്മാരെയും ലോകം മുഴുക്കെ സാക്ഷിയായി, ക്രൂരമായി വെടി വച്ചു കൊന്ന, രാജ്യത്തിലെ നീതിന്യായവും, കോടതിയും, മരണശിക്ഷ വിധിച്ച, നമ്മുടെ രാജ്യത്തില്‍ നുഴഞ്ഞു കയറി രാജ്യത്തിനെതിരെ യുദ്ധം ചെയ്ത ശത്രു രാജ്യത്തിലെ ഒരു കൊലയാളിയെ, ദിവസവും കാല്‍ കോടിയോളം രൂപ ചിലവഴിച്ച് ഇപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. ആരുടേയും ദയ അര്‍ഹിക്കാത്ത കുറ്റം ചെയ്തവന് പിന്നെന്തിനു രാഷ്ട്രപതിയുടെ ദയ? എല്ലാവരും മരണ ശിക്ഷ മാത്രം ആഗ്രഹിക്കുന്ന, ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ട ഒരു മനുഷ്യ മൃഘത്തെ തൂക്കിക്കൊല്ലാന്‍ പരമോന്നത കോടതിക്കെന്തിനീ കാലതാമസം?


ഇന്ത്യ കണ്ട ഈ കൊടും കുറ്റവാളിക്ക് ഈ വധശിക്ഷയിലും എത്രയോ നല്ലത് കഠിനമായ ജീവപര്യന്തമോ, ഏകാന്ത ജീവപര്യന്തം ശിക്ഷയോ ആയിരുന്നു - എങ്കില്‍ നമ്മള്‍ ജനങ്ങളുടെ നികുതിപ്പണം മനുഷ്യമൃഘങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ചിലവഴിക്കുന്നില്ല എന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

Saturday, June 5, 2010

ഓ... കഷ്ടം, പൊളിറ്റിക്സ്!!



രാഷ്ട്രീയത്തെക്കുറിച്ച് ഞാന്‍ വായിച്ച ഒരു നല്ല കാര്‍ട്ടൂണ്‍ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. അറബ് ന്യൂസ്‌ പത്രത്തില്‍ മുമ്പൊരിക്കല്‍ വന്നതാണ്.

"....they call it a 'scam' when you lie to people to get their money. When you lie to get their vote they call it 'politics'.... "

അതെ, രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ് പറയാന്‍ പോകുന്നത്. മുമ്പ് പലരും പറഞ്ഞിട്ടുണ്ട് 'രാഷ്ട്രീയത്തില്‍ ഇറങ്ങുക' എന്ന പ്രയോഗം തന്നെ എന്തോ അപകടസൂചന നല്‍കുന്ന പോലെയാണെന്ന്. 'ഇറങ്ങുക' എന്നാല്‍ ആയാസകരമായ എന്തോ ഒന്നാണല്ലോ. കിണറ്റില്‍ ഇറങ്ങുക, കടലില്‍ ഇറങ്ങുക എന്നെല്ലാം പോലെ. ബിസിനസ്സിലും ഇറങ്ങുക എന്ന് പറയും. രണ്ടു കല്പിച്ചാണ് പലരും അങ്ങനെ ചെയ്യാറ് പതിവ്. ലാഭ നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറായിക്കൊണ്ട്‌. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ ലാഭം മാത്രം കൊയ്തു കൂട്ടുന്നവരത്രേ!


"...കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍ക്ക് തുല്യം..." എന്ന ഹൈക്കോടതിയുടെ നിരീക്ഷണം സത്യസന്ദമാണ്. കാരണം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ രാഷ്ട്രീയക്കാര്‍ കിടന്നു വിളയാടുകയാണിന്നു. ജനങ്ങളെ സേവിച്ചു നന്നാക്കിക്കളയാം എന്ന അത്യാഗ്രഹം കൊണ്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഉള്ള സമയം കൊണ്ട് കഴിയുന്നത്ര അഴിമതി നടത്തി സ്വന്തം നില ഭദ്രമാക്കണം എന്ന ഒറ്റ വിചാരം മാത്രമേയുള്ളൂ ഇന്നത്തെ ബഹു ഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കും!

" ഓ അവിടത്തെ കാര്യമൊന്നും പറയണ്ടാ.... അവിടെ ഭയങ്കര പോളിറ്റിക്സാ ..." പലയിടത്തും ജോലി ചെയ്യുന്ന ആളുകളില്‍ നിന്നും നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന പരാതിയാണിത്. അപ്പോള്‍ എന്ത് മനസ്സിലായി? നന്നായി നടക്കുന്ന സ്ഥാപനങ്ങള്‍ കുളമാക്കി കുത്തുപാളയെടുപ്പിക്കാന്‍ അല്പം 'രാഷ്ട്രീയം' കളിച്ചാല്‍ മതിയല്ലോ. അത് തന്നെയാണ് ഇന്ന് നടന്നു വരുന്നതും, പലരും പ്രക്ടിസ് ചെയ്യുന്നതും.

ശരിക്കുള്ള ഇന്നത്തെ രാഷ്ട്രീയത്തെ ഒന്ന് നിരീക്ഷിക്കാം. പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം, വടം വലി, സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ചരടുവലി, കുതികാല്‍വെട്ട്‌, മലക്കം മറിച്ചില്‍, പാലം വലിക്കല്‍, കൂറുമാറ്റം, പ്രസ്താവനകള്‍, ഉളുപ്പില്ലാത്ത കള്ളം, ധാര്‍ഷ്ട്യം തുടങ്ങി സകലമാന സര്‍ക്കസുകളും ഉണ്ട്. സ്വന്തമായി എന്ത് ചെയ്താലും അതെല്ലാം നല്ല കാര്യം - എന്നാല്‍ അത് തന്നെ എതിര്‍പക്ഷം ചെയ്‌താല്‍ ധിക്കാരം എന്ന് പറയാന്‍ മടിയില്ലാത്ത അഹങ്കാരികളായ നേതാക്കള്‍, അധികാരം കിട്ടി സീറ്റില്‍ ഇരിക്കേണ്ട താമസം, അഴിമതി നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന മന്ത്രിമാര്‍ എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍!

കണ്ടു പിടിക്കപ്പെട്ട അഴിമതികള്‍ മാത്രമല്ലേ നമ്മള്‍ അറിയുന്നുള്ളൂ, നമ്മള്‍ കാണാത്ത, അറിയാത്ത എത്രയെത്ര അഴിമതികള്‍ ഇവര്‍ നടത്തുന്നുണ്ടാവാം.

ഇനി ജനങ്ങള്‍ വിശ്വസിച്ചു ഭരണത്തിലേറുന്ന മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ നേരമുണ്ടോ ഇന്ന്? മന്ത്രിസഭകള്‍ക്ക്‌ ജനങ്ങളുടെ, രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്ഷമയുണ്ടോ? മുമ്പ് നടത്തിയ അഴിമതിയുടെ വ്യവഹാരങ്ങളെ എങ്ങനെ എതിര്‍ക്കാമെന്നും, പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെങ്ങനെ തടയിടാമെന്നുമുള്ള ആലോചനകളില്‍ അവര്‍ സ്വന്തം ഉത്തരവാദിത്വം മറക്കുന്നു. നാടായ നാടൊക്കെ ഉദ്ഘാടനവും, വിമര്‍ശനവും, പ്രസംഗവുമൊക്കെ നടത്തി, നാടിന്റെ നന്മക്കു വേണ്ടി ചെയ്യാന്‍ കിട്ടുന്ന സംരംഭങ്ങളിലോക്കെ അഴിമതി നടത്തി അവര്‍ കാലം കഴിക്കുന്നു. പിന്നെ, അടുത്ത ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞത് മുതല്‍, നാട് മറന്ന്, ഭരണം മറന്ന്, ഉത്തരവാദിത്വം മറന്ന് സ്വന്തം പാര്‍ടിയുടെ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തി‍ക്കാണിച്ച്ച് നാടെങ്ങും പ്രസംഗവും പ്രകടനങ്ങളും നടത്തി, പണം പൊടിച്ച് തയ്യാറെടുപ്പായി - ജനങ്ങള്‍ നികുതിയായി നല്‍കുന്ന പണത്തിന്റെ സിംഹഭാഗവും ഇലക്ഷന്‍ എന്ന വിരോധാഭാസത്തിനായി ! ആര്‍ക്കു വേണ്ടി?
ഇപ്പോഴത്തെ മുന്നണി മന്ത്രിസഭകളില്‍ യാതൊരു ഉളുപ്പുമില്ലാതെ സ്ഥാനം ചോദിച്ചു വാങ്ങിക്കുന്ന നേതാക്കളെ നാം കാണുന്നു. എന്നാല്‍ പിന്നെ ജനങ്ങളെ സേവിച്ചങ്ങു കാലം കഴിക്കാം എന്ന വിചാരമാണോ ഇവര്‍ക്ക്? ഒരിക്കലുമല്ല. യാതൊരു യോഗ്യതയുമില്ലാത്ത, കഴിവുമില്ലാത്ത - വെറും വാചക വീരന്മാരും, കക്കാന്‍ മാത്രമറിയുന്നവരുമായ സാക്ഷാല്‍ രാഷ്ട്രീയക്കരായി മാറിയിട്ടുള്ള നപുംസകങ്ങള്‍ മാത്രം. ഇവരെക്കൊണ്ട് ഇനിയും എത്ര കാലം സഹിക്കും നമ്മള്‍ !!

ഒരു എം.എല്‍.എ ആയി മത്സരിക്കണമെങ്കില്‍ യോഗ്യത എല്‍.എല്‍.‍ ബി. യോ, മിനിമം ഒരു ബിരുധമെന്കിലുമൊ നിര്‍ബന്ധമാക്കേണ്ടാതാണ്. അതില്ലാത്തവര്‍ പാര്‍ടിയുടെ നേതൃ സ്ഥാനത്തിരിക്കട്ടെ. അല്ലാതെ, ഓരോ അഞ്ചു വര്‍ഷവും മന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന, ഇരിക്കണമെന്ന വാശി നല്ലതല്ല.

നമുക്കൊരു ആരംഭം കുറിക്കാം. രാഷ്ട്രീയക്കാരെ കഴിവതും ബഹിഷ്കരിച്ച്ചുകൊണ്ട്...

Saturday, May 29, 2010

'ദുബായ് - നെടുമ്പാശ്ശേരി', 'ജെദ്ദ - കരിപ്പൂര്‍'


ഗ്ലോബലൈസേഷന്‍ എന്നതാണല്ലോ ഇപ്പോഴത്തെ ഒരു ലൈന്‍. എന്നാല്‍ ലോക്കലൈസേഷന്‍ ഒരു ശീലമാക്കിയിരിക്കുകയാണ് മലയാളത്തിലെ ചാനലുകള്‍ - ചില കാര്യത്തിലെങ്കിലും.


കോഴിക്കോട് ഒരു അന്താരാഷ്ട്ര വിമാനത്താവളം വന്നത് നമ്മള്‍ മലബാറുകാരുടെ ഭാഗ്യമായി കരുതിയിരുന്നു. 'കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം' അഥവാ 'കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്'. എന്നാല്‍ ഈ പെരിനോടെന്തോ അലര്‍ജിയാണ് പലര്‍ക്കും. അവര്‍ 'കരിപ്പൂര്‍ വിമാനത്താവളം' എന്നേ പറയൂ. കാര്യം, ഈ കോഴിക്കോട് വിമാനത്താവളവും, കാലിക്കറ്റ് യൂനിവേര്സിറ്റിയുമൊക്കെ സ്ഥിതി ചെയ്യുന്നത് മലപ്പുറത്താണെങ്കിലും (അതുകൊണ്ട് കൂടിയാവാം മലപ്പുറത്തുകാര്‍ കൂടുതലും 'കരിപ്പൂര്‍ എയര്‍പോര്‍ട്ട്' എന്ന് അല്പം അഹങ്കാരത്തോടെ പറയുന്നത്) ചാനലുകാര്‍ക്കും കൂടി ഈ അസുഖം പടര്ന്നതിലാണ് അത്ഭുതം !


'കൊച്ചിന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്' നെടുമ്പാശ്ശേരി എന്ന ഗ്രാമത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ ഒരു നക്ഷത്ത്രത്തിളക്കം ഒക്കെ കൈവന്നതാണ്, പക്ഷെ എന്ത് കാര്യം. 'നെടുമ്പാശ്ശേരി' എന്നേ പറയൂ ജനവും മാധ്യമ -ചാനലുകളും.


'ദുബായ് - നെടുമ്പാശ്ശേരി' വിമാനം, 'ജെദ്ദ - കരിപ്പൂര്‍' വിമാനം എന്നതാണ് ഈ ലോക്കലൈസേഷന്റെ ഭാഷാ മാഹാത്മ്യം.

കേരളത്തിലെ താപനില അറിയിക്കുമ്പോഴും നമ്മുടെ മലയാള, മാതൃകാ ചാനലുകാര്‍ ഇങ്ങനെയേ എഴുതൂ... തിരുവനന്തപുരം എയര്‍പോര്‍ട്ട്, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, കരിപ്പൂര്‍ എയര്‍പോര്‍ട്ട്....എന്നിങ്ങനെ.
 
'അവനവന്‍പടി' വരെയുള്ള ഈ കേരളനാട്ടില്‍ ഇനിയും അല്‍ഭുതങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂ.

കോഴിക്കോട്ടെ വിമാനത്താവളം 'കൊണ്ടോട്ടിയിലും' കൊച്ചിയിലെ വിമാനത്താവളം 'നായരംബലത്തും' വരാതിരുന്നത് ഭാഗ്യമെന്നേ കരുതേണ്ടു!!

ഇനിയിപ്പോള്‍ കണ്ണൂരില്‍ വരുന്ന വിമാനത്താവളം മൂര്‍ഘന്‍ പറമ്പിലാണെന്ന് കേട്ടു.

അധികം വൈകാതെ 'കുവൈറ്റ്‌ - മൂര്‍ഖന്‍ പറമ്പ്' വിമാനം എന്ന് ചാനലിലും പത്ത്രത്താളുകളിലും കണ്ടാല്‍ ഞെട്ടണ്ട!

മലയാളി

ഭാര്യയും ഞാനും ഇടയ്ക്കിടെ വഴക്കാണ്. മലയാളിയുടെ സ്വഭാവവിശേഷങ്ങളാണ് പ്രധാന വിഷയം.
ഞാനൊരു ശുദ്ധ ഭാഷാസ്നേഹിയും, തനി നാട്ടിന്പുറത്തുകാരനുമായതാവാം അവളുടെ വാദങ്ങളെ നഖശിഘാന്തം എല്ലായ്പ്പോഴും എതിര്‍ക്കുന്നത്. ഇന്ത്യയിലെ അതിവേഗം വികസിച്ച്ചുകൊണ്ടിരിക്കുന്ന ഒരു നഗരത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും അടിസ്ഥാനപരമായി അവളും മലയാളി തന്നെയെന്നതാവാം എന്റെ എതിര്‍പ്പ് പലപ്പോഴും അവള്‍ അംഗീകരിക്കുന്നത്. 


മലയാളിമങ്കമാരുടെ എണ്ണയില്‍ കുതിര്‍ന്ന്, ചീകി ഒതുക്കാത്ത കാര്‍കൂന്തലിനെക്കുറിച്ച്ചാണ് അവള്‍ തുടങ്ങിയത്... കല്യാണം കഴിഞ്ഞ നാളുകളില്‍.
മലയാളികള്‍ നിത്യവും രണ്ടു തവണ കുളിക്കുന്നവരാണെന്നും, അല്ലാതെ അണ്ണാച്ച്ചികളെപ്പോലെ ആഴ്ചയില്‍ ഒരു തവണ കുളിക്കുന്നവരല്ല എന്ന് ചുട്ട മറുപടി കൊടുത്തുവെങ്കിലും,
അവള്‍ പറയുന്ന പലതിലുമുണ്ട് സത്യങ്ങള്‍ എന്ന് പിന്നീടാണെനിക്ക് തോന്നിത്തുടങ്ങിയത്.


ഇതാകുറെ മലയാളിക്കാര്യങ്ങള്‍: 
 
പണ്ട്, നാട്ടിലെ സിനിമാകൊട്ടകയില്‍ ഏറ്റവും മുന്നിലെ ബെഞ്ചിലിരുന്നു സിനിമ കാണാന്‍ ബഹുരസമായിരുന്നു. ആരുടേയും ശല്യമില്ല. പിന്നീട്, പിന്‍ നിരയിലിരുന്നേ സിനിമ കാണാവൂ എന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോള്‍, പടം തീരുന്നതിനു മുന്നേ ‍സീറ്റില്‍ നിന്നും എഴുന്നേറ്റുപോകുന്നവരോട് തോന്നിയത് ദേഷ്യമോ എന്തോ! ഇവര്‍ക്ക് രണ്ടര മണിക്കൂര്‍ സമയം ഇരുന്നു സിനിമ കണാനാവുമെങ്കില്‍ പിന്നെയീ അവസാനത്തെ അഞ്ചു  മിനിറ്റു കൂടി ക്ഷമിച്ചാലെന്താ!

ഇതേ വികാരം തന്നെയിപ്പോള്‍ ഓരോ വിമാന യാത്രയുടെ ഒടുക്കത്തിലും തോന്നിപ്പോവുന്നു. വിമാനം റണ്‍വേയില്‍ തൊട്ടയുടനെ, സെയ്ഫ്ടി ബെല്‍റ്റും അഴിച്ചു ചാടിയെഴുന്നേറ്റു പെട്ടികളും ബാഗുകളും ഒക്കെയെടുക്കാനും, പുറത്തേക്ക് ഇറങ്ങാനുമുള്ള  ഇക്കൂട്ടരുടെ തിടുക്കം കണ്ടാല്‍ തോന്നും വിമാനം രണ്ടു മിനിട്ട് നിര്‍ത്തി ഉടന്‍ പറന്നു പൊങ്ങുമെന്ന്. പലരും പലയാവര്‍ത്തി  ഇതേക്കുറിച്ച്ചെഴുതിയതും വിചിത്രമായ മറുപടികള്‍ കേട്ടതുമാണ്. ഒരിക്കല്‍ ഈയുള്ളവന്റെ  തലയില്‍ ഒരു പെട്ടി ഏകദേശം വീണതുമാണ്. 

വര്‍ഷങ്ങള്‍ മരുഭൂമിയില്‍ കിടന്നു വിയര്‍പ്പൊഴുക്കി സ്വന്ത ബന്ധങ്ങളെ കാണാനുള്ള കൊതികൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു. എങ്കിലും ആ മറുപടികളൊന്നും തന്നെ ആ പ്രവൃത്തിയെ ന്യായീകരിക്കുന്നില്ല. ഓരോ പ്രവൃത്തിക്കും, സ്ഥലത്തിനും, കാലത്തിനും അതിന്റേതായ ചിട്ടകളും പ്രത്യേകതകളും നിയമങ്ങളുമുണ്ട്. അത് അനുസരിക്കുക തന്നെ വേണം.  
 
ഇതൊക്കെയാണെങ്കിലും പക്ഷേ ഭാര്യയുടെ കുറ്റം പറച്ചില്‍ നമ്മളില്‍ ഒരു പ്രതികരണ ശേഷിയുണ്ടാക്കുന്നു. ഞാനും വിട്ടുകൊടുക്കാറില്ല. കേരളം വ്യാജ മദ്യത്തില്‍ മുങ്ങി, മരിക്കുന്ന വാര്‍ത്തകള്‍ ടി വി യില്‍ വരുമ്പോള്‍ അവള്‍ പറയും

 "കേരളത്തില്‍ മാത്രമേ ഈയൊരു പ്രശ്നമൊള്ളൂ... വേറെയെവിടെയുമില്ല.....മലയാളികളെപ്പോലെ കള്ളുകുടിയന്മാര്‍ ലോകത്തിലില്ല..." എന്നൊക്കെ.

ബെങ്കലുരുവിലെ പോലെ മുറുക്കാന്‍ കട കണക്കെ  കള്ളുഷാപ്പുകള്‍ കേരളത്തിലില്ല; കന്നടക്കാരും, തമിഴരുമൊക്കെ കൊള്ളരുതാത്തവരായതുകൊണ്ടല്ലേ മലയാളികള്‍ അവിടെയൊക്കെ ചേക്കേറി ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമൊക്കെ എന്ന് ഞാനും കാച്ചും.
 
നിത്യേനയെന്നോണം നടന്നു വരുന്ന കലാലയ സമരങ്ങള്‍, പോലീസ് മര്‍ദനം, വെടിവെപ്പ്, ചോരയൊലിക്കുന്ന തലയും മുഖങ്ങളും, പ്രതിഷേധം, ജാഥ, സമരം, വഴിതടയല്‍, ധര്‍ണ, ഇറങ്ങിപ്പോക്ക്, പ്രസ്താവനകള്‍, മറുപടികള്‍, വിഴുപ്പലക്ക് എന്നിങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍ ടി വി യില്‍ വാര്‍ത്തയാകുമ്പോള്‍ ഭാര്യ തുടങ്ങും - ഈ മലയാളികള്‍ക്ക് വേറൊരു പണിയുമില്ല. നേരം വെളുത്താല്‍ ഇറങ്ങിക്കോളും സമരം ചെയ്യാനും, ജാഥ വിളിക്കാനും, തല്ലു മേടിക്കാനുമൊക്കെ... ഇതൊക്കെ കേരളത്തിലല്ലാതെ വേറെ എവിടെയുമില്ലല്ലോ എന്ന് തുടങ്ങി എന്നെ പ്രകോപിപ്പിക്കുന്ന വര്‍ത്തമാനം.

ഞാന്‍ പറയും -
കേരളത്തിലെ ജനങ്ങള്‍ പ്രബുധ്ധരാണ്, അവരെ പെട്ടന്ന് പറ്റിക്കാന്‍ ആര്‍ക്കുമാവില്ല, അനുവദിക്കില്ല - അല്ലാതെ തമിഴന്മാരെയോ, കന്നടക്കാരെയോ പോലെയൊന്നുമല്ല - പരിഹസിച്ച്ചിട്ട് കാര്യമില്ല എന്നൊക്കെ.
 
ഇക്കഴിഞ്ഞ അവധിക്കു നാട്ടില്‍ ഒരു സര്‍ക്കാര്‍ ട്രഷറിയില്‍ ചെറിയോരിടപാടിനു പോകേണ്ടി വന്നു. ബോംബെയില്‍ ഒരു മഴ അറിഞ്ഞു പെയ്താല്‍ ഇന്ത്യ സ്തംഭിക്കുമെന്നു മനസ്സിലായി.
എസ് ബി ടി ക്ക് പണം അയക്കാന്‍ കഴിഞ്ഞില്ല - അതിനാല്‍ ബാങ്കില്‍ പണമെത്തിയില്ല, വൈകിയേക്കും എന്നിങ്ങനെ ഒഴികഴിവ് പറഞ്ഞൂ ഉധ്യോഗസ്ഥന്‍. സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍, സ്കൂള്‍ അധ്യാപകര്‍, മറ്റു ഉദ്യോഗസ്ഥര്‍, പിരിഞ്ഞ അധ്യാപകര്‍ എന്നിങ്ങനെ ഒരു കൂട്ടം പരിചിത മുഖങ്ങളെ കണ്ടു. അവിടെ ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു. ട്രഷറിയിലെ ഉധ്യോഗസ്ഥരുടെ 'സ്പീഡ്' പോലെത്തന്നെ മലയാളിക്ക് ഒന്ന് ട്രഷറിയില്‍ പോകണമെങ്കില്‍, പോസ്റ്റ്‌ ഓഫീസിലോ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലോ പോകണമെങ്കില്‍ ഒരു ദിവസത്തെ സമയം വേണം. അതവര്‍ക്കൊരു പ്രശ്നമല്ല - ശീലമാണ്.


കഴിഞ്ഞ വര്ഷം ജെദ്ദ ഫെസ്റിവല്‍ പ്രമാണിച്ച് ഇന്ത്യന്‍ സ്കൂള്‍ ഓടിറ്റോറിയത്തില് ഉദ്ഘടനച്ച്ചടങ്ങ്‌ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍, നാട്ടുകാര്‍ എല്ലാമായി പ്രസ്തുത പരിപാടി ഭംഗിയായി നടന്നു - അതിധികളിലധികവും വടക്കേ ഇന്ത്യക്കരായിരുന്നതുകൊണ്ടുതന്നെ. അതേ സമയം ഇക്കഴിഞ്ഞയാഴ്ച അതേ സ്ഥലത്ത് നടന്ന കേരളോത്സവം ബഹളമയമായിരുന്നു. മലയാളി സാന്നിധ്യം വിളിച്ച്ചറിയിക്കുന്നതായിരുന്നൂ പ്രസ്തുത പരിപാടി. ബഹളത്തിനിടയില്‍, ഞാന്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍ പാടുപെട്ടു. അവളുടെ പരിഹാസശരങ്ങളെ എല്ലായ്പ്പോഴും നേരിടുന്ന എനിക്കും തോന്നിത്തുടങ്ങി കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളുടെ പോരായ്മകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നമ്മള്‍ പരിതപിച്ച്ചിട്ടോ, കോപിച്ച്ചിട്ടോ കാര്യമുണ്ടോ? സ്വയം ചിന്തിക്കുക - നന്നാവണമെന്ന് തീരുമാനമെടുക്കുക, കുറവുകള്‍ അംഗീകരിക്കുക. ഇതൊക്കെ വേണം നമ്മള്‍ മലയാളികള്‍ക്ക്.
 
അല്ല, വ്യത്യസ്തമായോന്നു ചിന്തിക്കാം നമുക്ക്.

ഒരിക്കല്‍ ഒരു സുഹൃത്തുമൊന്നിച്ച് ആദ്യമായി മദ്രാസില്‍ പോയി. അവിടെ പ്രശസ്തമായ മരീന ബീച്ച് ഒന്ന് സന്ദര്ശി‍ക്കണമെന്ന മോഹവുമായി ആ ഭാഗത്തേക്കുള്ള ബസ്സിന്റെ നമ്പര്‍ നോക്കി കയറിക്കൂടി. ബസ്‌ കുറെ ദൂരം പോയതിനു ശേഷമാണ് കണ്ടക്ടര്‍ ഞങ്ങളുടെ അടുത്തെത്തിയത്. "...രണ്ടു മരീന ബീച്ച്.." - കാശ് നീട്ടിക്കൊണ്ടിത്തിരി ഗമയില്‍ ഞാന്‍ പറഞ്ഞു.

യാത്രക്കാരിലൊരു മധ്യ വയസ്ക അപ്പോള്‍ പറഞ്ഞു:

 "......അയ്യയ്യയ്യയ്യോ...മരീനാ ബീച്ചാ ??!? ...അത് വന്ത് സെയിം ബസ്, ആണാ ഓപ്പോസിറ്റ് ഡയരക്ഷന്‍ മാ... "

എന്ന് അവരുടെ നെറ്റിയില്‍ വലതുകൈ തുടരെ തട്ടിക്കൊണ്ടു. ഉടനെ തന്നെ കണ്ടക്ടര്‍ വിസിലടിച്ചു ബസ് നിര്‍ത്തിച്ച്  ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു - കാശൊന്നും മേടിക്കാതെ.
 
ഭാര്യയുടെ നഗരത്തില്‍ തിരക്കേറിയ കൊമേര്‍ഷ്യല്‍ സ്ട്രീറ്റില്‍ ഒരു ബുധനാഴ്ച ഉച്ചക്ക് , ഇവിടെയുള്ള ഒരു സുഹൃത്തിന് വേണ്ടി ഒരു ഡിസൈനെര്‍ സാരി വാങ്ങാനായി ഭാര്യയും ഞാനും പോയി. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടാതെ രണ്ടു മൂന്നാവര്‍ത്തി ആ പ്രദേശമാകെ വലം വച്ച് ഒടുവില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തു. തകര്‍പ്പന്‍  മഴയായിരുന്നതിനാല്‍ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. മഴയൊക്കെ തോര്‍ന്ന് ഇറങ്ങാനൊരുങ്ങുമ്പോള്‍ ദാ വരുന്നൂ ഒരു പോലീസുകാരന്‍! 

"....സര്‍ സര്‍... ഇല്ലി നോ പാര്‍ക്കിംഗ് സാര്‍..."

എനിക്ക് ദേഷ്യമൊട്ടും തോന്നിയില്ല. ചിരിച്ചുകൊണ്ട് ഞാനുടനെ വണ്ടിയെടുത്തു അകലെയുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോള്‍  ഭാര്യയോട്‌ പറഞ്ഞു

"... സമ്മതിക്കാതെ വയ്യ നിങ്ങളുടെ നാട്ടിലെ ആളുകളെയും പോലീസുകാരെയുമൊക്കെ.."

എന്തേ എന്നവള്‍ ചോദിച്ചു. ഇതേ സംഭവം കേരളത്തില്‍ എവിടെയെങ്കിലും ആയിരുന്നെങ്കില്‍

"....ടോ ... വണ്ടിയെടുത്തു പോടോ....എന്താ, നോ പാര്‍ക്കിംഗ് ബോര്‍ഡ്‌ കണ്ടൂടെ ..."
എന്നായിരിക്കും പോലീസുകാരന്റെ  വചനം.

ഭാര്യ പൊട്ടിച്ചിരിക്കുമ്പോഴും എന്റെ ചിന്ത കേരളത്തെക്കുറിച്ചായിരുന്നു.
 
ഒരെണ്ണം കൂടി ഓര്‍മയില്‍ വരുന്നു. കോളജ് പഠനകാലത്ത് ഒരു ഓണാവധിക്ക് മൈസൂരിലേക്ക് കൂട്ടുകാരുമൊന്നിച്ചു വണ്ടി വിളിച്ചു പോയി. മൈസൂര്‍ നഗരത്തിന്റെ തിരക്കിലെത്തിയ ഡ്രൈവര്‍ക്ക് കണ്ഫ്യൂഷന്‍. കുറച്ചു പോലീസുകാര്‍ വണ്ടി തടഞ്ഞു നിര്‍ത്തിയപ്പോഴാണറിയുന്നത്‌ oneway നിയമം ലംഘിച്ചുവെന്നു. ഡ്രൈവര്‍ ഇറങ്ങി പ്രമാണങ്ങളൊക്കെയുമായി പോലീസുകാരെ ചെന്ന് കണ്ടു. ഞങ്ങള്‍ ആശങ്കയോടെ കാത്തിരിക്കുമ്പോള്‍ ദാ വരുന്നൂ ഒരു പോലീസുകാരന്‍ ഒരു മിഠായിപ്പൊതിയുമായി  "...സ്വീറ്റ്സ്..." എന്നും പറഞ്ഞുകൊണ്ട്. അവിടെ ദസറ ആഘോഷമായിരുന്നു. മിഠായിയും തന്നു വേഗം വണ്ടി തിരിച്ചു പോയ്ക്കൊള്ളന്‍ പറഞ്ഞു. ഇതും കേരളത്തിലായിരുന്നെങ്കില്‍ പിഴയും ചീത്തയും തന്നെയാവും ഫലം.


"...നിയമസഭയില്‍ പ്രതിപക്ഷം അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ഇറങ്ങിപ്പോയി..." 

ടി വി യിലെ വാര്‍ത്ത‍ അവതാരകന്‍  തുടരുകയാണ്...

ഭാര്യ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു...."

...ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ സ്ഥിരം തൊഴിലിത് തന്നെ..... ഇതൊക്കെ കൊട്ടിഘോഷിക്കാന്‍ ഇഷ്ടം പോലെ ചാനലുകാരുമുണ്ട് മലയാളത്തില്‍....

ഞാനും അവളുടെ പക്ഷം ചേര്‍ന്നു. ഇനിയും കൂടുതല്‍ നാണം കെടാന്‍ വയ്യ!